ബുലവായോ : അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 239 റൺസ് വിജയ ലക്ഷ്യം. മഴ കാരണം 49 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ അസീസുൽ ഹക്കിം തമീം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് പേസർമാർ കാഴ്ചവെച്ചത്. 48.4 ഓവറിൽ 238 റൺസിന് ഇന്ത്യയെ പുറത്താക്കാൻ അവർക്ക് സാധിച്ചു. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 12 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (ആറ്), വേദാന്ത് ത്രിവേദി (0) എന്നിവര്‍ മൂന്നാം ഓവറില്‍ തന്നെ മടങ്ങി.
എന്നാൽ ഓപ്പണർ വൈഭവ് സൂര്യവംശിയും അഭിജ്ഞാൻ കുന്ദുവും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ടിലൂടെ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സൂര്യവംശി 67 പന്തിൽ 72 റൺസെടുത്ത് പുറത്തായപ്പോൾ, ഒരറ്റത്ത് ഉറച്ചുനിന്ന കുന്ദു 112 പന്തിൽ 80 റൺസ് നേടി മികച്ച പോരാട്ടം കാഴ്ചവെച്ചു.
അവസാന ഓവറിൽ കനിഷ്ക് ചൗഹാൻ (28) പൊരുതി നോക്കിയെങ്കിലും ടീമിനെ മികച്ച സ്കോറിലെത്തിക്കാൻ കഴിഞ്ഞില്ല. ബംഗ്ലാദേശിനായി അൽ ഫഹദ് അഞ്ചു വിക്കറ്റ് വീഴ്ത്തി.